Loading Bible Translation
First-time download in progress. This may take a few seconds…
Malayalam Holy Bible Wordproject Bible
18 verses
1ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
2ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാർപ്പിച്ചു.
3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
4അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
6ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.
7ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
8യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
9യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയിരുന്നു.
10ശലോമോൻ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
11ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.
12ശലോമോൻ താൻ മണ്ഡപത്തിന്നു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ
13അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
14അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവൽക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
15യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല.
16യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു.
17ആ കാലത്തും ശലോമോൻ എദോംദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.