Loading Bible Translation
First-time download in progress. This may take a few seconds…
Malayalam Holy Bible Wordproject Bible
29 verses
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻ ദേശത്തു എത്തുമ്പോൾ നിങ്ങൾക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം.
3തെക്കെ ഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
4പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
5പിന്നെ അതിർ അസ്മോൻ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.
6പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ.
7വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം.
8ഹോർപർവ്വതംമുതൽ ഹമാത്ത്വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം;
9പിന്നെ അതിർ സിഫ്രോൻ വരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ.
10കിഴക്കോ ഹസാർ-എനാൻ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
11ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
12അവിടെ നിന്നു യോർദ്ദാൻ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം.
13മോശെ യിസ്രായേൽമക്കളോടു കല്പിച്ചതു: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
14രൂബേൻ ഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
15ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കൻ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ ആയിരുന്നു.
16പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
17നിങ്ങൾ���്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
19അവർ ആരെല്ലാമെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
20ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.
22ദാൻഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകൻ ബുക്കി.
23യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
24എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
25സെബൂലൂൻ ഗോത്രത്തിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
26യിസ്സാഖാർ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
27ആശേർഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.
28നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.
29യിസ്രായേൽമക്കൾക്കു കനാൻ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.